യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-സാങ്കേതികവിദ്യ മേളയായ ‘വിവാടെക് 2026’ (VivaTech) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് തലസ്ഥാനമായ പാരീസിലെത്തി. ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള തന്റെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി പാരീസിലെത്തിയത്.
പാരീസിലെത്തിയ പ്രധാനമന്ത്രിക്ക് അവിടെയുള്ള ഇന്ത്യൻ സമൂഹം വൻ വരവേൽപ്പ് നൽകി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം ആഗോള പുരോഗതിക്ക് അനിവാര്യമാണെന്ന് പാരീസിലിറങ്ങിയ ശേഷം മോദി എക്സിൽ കുറിച്ചു. “ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ പ്രവാസി ഇന്ത്യക്കാർ നടത്തുന്ന ശ്രമങ്ങളിൽ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ ഭൂമിയുടെ പുരോഗതിക്ക് ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം അത്യാവശ്യമാണ്” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി വിവാടെക് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ്-സാങ്കേതിക രംഗത്തെ നേട്ടങ്ങൾ അദ്ദേഹം ആഗോള വേദിയിൽ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി7 ഉച്ചകോടി നടന്ന ഫ്രഞ്ച് നഗരമായ എവിയൻ-ലെസ്-ബെയ്ൻസിൽ നിന്നാണ് പ്രധാനമന്ത്രി പാരീസിലെത്തിയത്. അതിഥി രാജ്യമായാണ് ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചിരുന്നത്.

