ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഉടൻ ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഉബൈദ് ഇസ്ലാം വ്യക്തമാക്കി. നിരോധിക്കപ്പെട്ട അവാമി ലീഗിന്റെ നേതാവായ ഹസീന ഡിസംബറോടെ ധാക്കയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സർക്കാരിന്റെ ഈ പ്രതികരണം.
2024 ഓഗസ്റ്റ് 5-ന് വിദ്യാർത്ഥികളുടെ വൻ പ്രക്ഷോഭത്തെ തുടർന്നാണ് 78-കാരിയായ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് അഭയം തേടേണ്ടി വന്നത്. “ഹസീന കീഴടങ്ങുകയാണെങ്കിൽ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. അവർക്ക് ആദ്യം ജയിലിൽ പോകേണ്ടി വരും. നിയമം അതിന്റെ വഴിക്ക് പോകും.”— ഷാമ ഉബൈദ് ഇസ്ലാം വ്യക്തമാക്കി.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതൃത്വം നൽകുന്ന നിലവിലെ സർക്കാർ ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

