ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കൊടിയ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നരകയാതന അനുഭവിക്കുകയാണ്. നിത്യേന നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് മൂലം അവിടെ മരിച്ചു വീഴുന്നത്. 40 വര്‍ഷം മുമ്പ് എത്യോപ്യ നേരിട്ട ക്ഷാമത്തിന്റെ രണ്ടുമടങ്ങോളം രൂക്ഷത അനുഭവിക്കുകയാണ് ഇന്ന് സുഡാന്‍ എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് രാജ്യത്തെ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിയിട്ടത്. സംഘര്‍ഷം കാരണം ഐക്യരാഷ്ട്ര സഭ നടത്തിവന്നിരുന്ന ഭക്ഷ്യവിതരണം പോലും നിലച്ച മട്ടാണ്.
സുഡാന് സഹായമെത്തിക്കാന്‍ യുഎന്‍ നടത്തിയ ആഹ്വാനം പോലും പരാജയപ്പെട്ട നിലയിലാണ്. ഇതുവരെ രാജ്യത്തിന് ആവശ്യമായ സഹായധനത്തിന്റെ 16 ശതമാനം മാത്രമാണ് സമാഹരിക്കാനായതെന്നും ആഫ്രിക്കന്‍ രാജ്യത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും യുഎന്നിലെ അമേരിക്കന്‍ അമ്പാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു.
നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി വീതം പോഷകാഹാരം ഇല്ലാതെ മരിച്ചുവീഴുന്ന അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണ ദൗര്‍ലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് രാജ്യത്ത് മരണനിരക്ക് വര്‍ധിപ്പിക്കുന്നത്. അഞ്ച് വയസിന് താഴെയുള്ള ഓരോ 10 കുട്ടികളില്‍ മൂന്ന് പേര്‍ക്കും, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരില്‍ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവുള്ളവരാണെന്ന് യുഎന്നിന്റെ പഠനം പറയുന്നു.
2023 മെയ് 15നും 2024 മാര്‍ച്ച് ഒന്നിനും ഇടയില്‍ അഞ്ച് വയസിന് താഴെയുള്ള 3473 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്നാണ് മെഡിസിന്‍സ് വിതൗട്ട് ബോര്‍ഡേഴ്സ്(എംഎസഎഎഫ്) എന്ന അന്താരാഷ്ട്ര സംഘനയുടെ കണക്കുകള്‍ പറയുന്നത്. ആഭ്യന്തര സംഘര്‍ഷം രണ്ടാം വര്‍ഷത്തിലേക്ക് കടന്ന സുഡാനില്‍ നിലവില്‍ മാനുഷിക സഹായങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് എം എസ് എഫ്.
ആരോഗ്യസംവിധാനങ്ങളുടെ അവസ്ഥയും മോശമാണ്. ആകെയുണ്ടായിരുന്നതിന്റെ 20-30 ശതമാനം ആരോഗ്യസംവിധാനങ്ങള്‍ മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സൈനിക മേധാവി അബ്ദുള്‍ ഹത്താഫ് അല്‍ ബുര്‍ഹാനും, അര്‍ധ സൈനിക കമാന്‍ഡറായ ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കങ്ങളാണ് രാജ്യത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്.