ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളും സാങ്കേതിക വിപ്ലവങ്ങളും ചർച്ച ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനത്തിൽ മെയ് 15 -ന് ഒപ്പുവയ്ക്കും. ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ (മഹത്തായ മാനവികത) എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചാക്രിക ലേഖനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ആഗോള സമാധാനം, സുസ്ഥിരമായ ലോകക്രമം എന്നിവയിലൂന്നിയുള്ളതാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ നിർണ്ണായകമായ ‘റേരും നൊവാരും’ എന്ന ചാക്രിക ലേഖനത്തിന്റെ വാർഷിക ദിനത്തിലാണ് ലെയോ പാപ്പ തന്റെ പ്രഥമ ചാക്രിക ലേഖനത്തിൽ ഒപ്പുവെയ്ക്കുന്നതെന്ന പ്രത്യേകതയും കൂടിയുണ്ട്. 1891 മെയ് 15 -ന് ലെയോ പതിമൂന്നാമൻ മാർപാപ്പയാണ് ‘റേരും നൊവാരും’ എന്ന ചാക്രികലേഖനം പുറത്തിറക്കിയത്. ഇതിൽ തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ തൊഴിലിനെയും സാമൂഹിക ഉത്തരവാദിത്തങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമായ നിരീക്ഷണങ്ങൾ ലേഖനത്തിലുണ്ടാകും. കൂടാതെ നിലവിലുള്ള യുദ്ധ സാഹചര്യങ്ങളും രാജ്യാന്തര നിയമങ്ങളുടെ തകർച്ച ഉയർത്തുന്ന ഭീഷണികളും പുതിയ ചാക്രികലേഖനത്തിൽ ചർച്ചയാകും. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ മാറുന്ന ലോകത്തിനനുസരിച്ച് വികസിക്കുന്നതാണെന്ന സന്ദേശമാണ് ഇതിലൂടെ മാർപാപ്പ നൽകുന്നത്.

