ഇന്നത്തെ കാലത്ത് ഭൂരിഭാഗം കുഞ്ഞുങ്ങളും ഇഴയാൻ പഠിക്കുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സജീവ ഉപഭോക്താക്കളായി മാറിക്കഴിയും. 1970-കളിൽ കുട്ടികൾ ഡിജിറ്റൽ സ്ക്രീനുകൾ കണ്ടുതുടങ്ങുന്ന ശരാശരി പ്രായം നാല് വയസ്സായിരുന്നെങ്കിൽ, ഇന്നത് വെറും നാല് മാസമായി ചുരുങ്ങിയിരിക്കുന്നു! ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളുടെ പഠനരീതികളെ ലളിതമാക്കിയേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ കുട്ടികളുടെ വളരുന്ന തലച്ചോറിന്റെ സ്വാഭാവിക ഘടനയെത്തന്നെ ദോഷകരമായി മാറ്റുകയാണെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ‘സെന്റർ ഓൺ ഡെവലപ്പിങ് ചൈൽഡ്’ വ്യക്തമാക്കുന്നത് അനുസരിച്ച്, ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്ന് വർഷങ്ങളിലാണ് തലച്ചോറ് ഏറ്റവും വേഗത്തിൽ വളരുന്നത്. ഈ പ്രായത്തിൽ കുട്ടി കാണുന്ന ഓരോ കാഴ്ചയും കേൾക്കുന്ന ശബ്ദങ്ങളും സ്പർശനങ്ങളുമാണ് തലച്ചോറിലെ നാഡീബന്ധങ്ങളെ രൂപപ്പെടുത്തുന്നത്.
തടസ്സപ്പെടുന്ന ‘സെർവ് ആൻഡ് റിട്ടേൺ’ പ്രക്രിയ
കുട്ടികളുടെ മസ്തിഷ്ക വികാസത്തിന് ‘സെർവ് ആൻഡ് റിട്ടേൺ’ എന്ന ആശയവിനിമയ രീതി അത്യാവശ്യമാണ്. അതായത്, ഒരു കുഞ്ഞ് ചിരിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുമ്പോൾ, മാതാപിതാക്കൾ അതിന് തിരികെ പുഞ്ചിരിയോ വാക്കുകളോ നൽകുന്നു. കുട്ടികൾ ഫോണിന് മുന്നിൽ അധികസമയം ചിലവഴിക്കുമ്പോൾ ഈ പരസ്പര വിനിമയമാണ് തടസ്സപ്പെടുന്നത്. സ്ക്രീനുകൾ ദൃശ്യങ്ങൾ നൽകുക മാത്രമേ ചെയ്യുന്നുള്ളൂ, കുട്ടിയുടെ പ്രതികരണങ്ങൾക്ക് തിരികെ മറുപടി നൽകുന്നില്ല. മനുഷ്യരുമായുള്ള ഇത്തരം ഇടപെടലുകളുടെ അഭാവം കുട്ടികളുടെ ഭാഷാ വികാസത്തെയും, ശബ്ദവ്യതിയാനങ്ങൾ തിരിച്ചറിയാനുള്ള ശേഷിയെയും, സാമൂഹിക ബുദ്ധിശക്തിയെയും സാരമായി ബാധിക്കുന്നു.
മാതാപിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങളുടെ ഈ അഭാവം കുട്ടികളിൽ ദോഷകരമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ‘ടോക്സിക് സ്ട്രെസ്’ ഉണ്ടാകാൻ കാരണമാകുന്നു. ഡിജിറ്റൽ ലോകത്തെ ദൃശ്യങ്ങളുടെ അതിവേഗ ലഭ്യതയ്ക്കും തൽക്ഷണ പ്രതിഫലങ്ങൾക്കും ശീലമാകുന്ന കുട്ടികൾക്ക് യഥാർത്ഥ ലോകം വളരെ മന്ദഗതിയിലുള്ളതായി അനുഭവപ്പെടുകയും, ഇത് അവരിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.
പഠന നിലവാരത്തെ ബാധിക്കുന്ന ദീർഘകാല ആഘാതങ്ങൾ
കുട്ടിക്കാലത്തെ അമിത ഫോൺ ഉപയോഗം വർഷങ്ങൾക്ക് ശേഷം അവരുടെ പ്രോഗ്രസ്സ് കാർഡുകളിൽ പ്രതിഫലിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ‘ക്യൂബെക് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ചൈൽഡ് ഡെവലപ്‌മെന്റ്’ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളിൽ ഇത് വ്യക്തമാക്കുന്നു. രണ്ട് വയസ്സുള്ളപ്പോൾ കാണുന്ന ഓരോ അധിക മണിക്കൂർ സ്ക്രീൻ സമയവും, ആ കുട്ടി നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസ്സിലെ പങ്കാളിത്തത്തിൽ ഏഴ് ശതമാനവും, കണക്കിലെ പ്രാവീണ്യത്തിൽ ആറ് ശതമാനവും കുറവ് വരുത്താൻ കാരണമാകുന്നു! സജീവമായ കളികളിലൂടെയും കൈകൾ കൊണ്ടുള്ള പര്യവേക്ഷണങ്ങളിലൂടെയും കുട്ടിക്ക് ലഭിക്കേണ്ട ബൗദ്ധിക അടിത്തറയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷിയും ഫോൺ സ്ക്രീനുകൾ ഇല്ലാതാക്കുന്നതാണ് ഇതിന് കാരണം.
പൂർണ്ണമായ വിലക്കല്ല, കൃത്യമായ നിയന്ത്രണം
സാങ്കേതികവിദ്യയെ പൂർണ്ണമായി ഒഴിവാക്കുകയല്ല ഇതിനുള്ള പരിഹാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസ ആപ്പുകളും ഇന്ററാക്ടീവ് ഇ-ബുക്കുകളും കൃത്യമായ ലക്ഷ്യത്തോടെയും മാതാപിതാക്കളുടെ മേൽനോട്ടത്തിലും ഉപയോഗിക്കുന്നത് കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കും. എന്നാൽ നിയന്ത്രണമില്ലാത്തതും നിഷ്ക്രിയവുമായ സ്ക്രീൻ ഉപയോഗം തികച്ചും അപകടകരമാണ്. കുട്ടികൾക്ക് സ്ക്രീനുകൾ നൽകുന്നതിന് പകരം അവരുമായി സംസാരിക്കാനും ഒന്നിച്ച് കളിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

