ഇറാനെതിരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്നും എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങൾ എല്ലാത്തിനും തയ്യാറാണ്, എങ്കിലും ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. അതിൽ നിന്നും എന്തു ഫലമാണുണ്ടാവുകയെന്ന് നമുക്ക് നോക്കാം,” ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ഇറാൻ കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുന്നതിനൊപ്പം കൂടുതൽ ശക്തമായ ആക്രമണങ്ങൾക്കുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല. എന്നാൽ നിലവിൽ നയപരമായ ചർച്ചകൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ ഒരു കരാറിന് തയ്യാറാകുന്നുണ്ടെങ്കിലും, അവർ പൂർണ്ണമായും അതിന് പാകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്തുവിലകൊടുത്താലും ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന യുഎസ്സിന്റെ നിലപാടിൽ മാറ്റമില്ലെന്നും, അത്തരത്തിലുള്ള ചെറിയൊരു നീക്കം ഉണ്ടായാൽ പോലും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

