Saturday, July 18, 2026

ലോകകപ്പ് ഫൈനലിൽ രണ്ട് ഇറാനികൾ; പക്ഷേ ആരും പ്രതിനിധീകരിക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിനെയല്ല!

ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇറാന്റെ ദേശീയ ടീം പുറത്തായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഞായറാഴ്ചയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ രണ്ട് ഇറാനികൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. ഹാഫ് ടൈം ഷോയിൽ വയലിൻ വായിക്കാൻ പോകുന്ന പ്രവാസി സംഗീതജ്ഞനും, ഫൈനൽ നിയന്ത്രിക്കാൻ സാധ്യതയുള്ള റഫറിയും ആണ് ആ രണ്ട് പേർ. എന്നാൽ ഇവർ രണ്ടുപേരും ഇറാൻ സർക്കാരിനെയോ അവിടുത്തെ ഇസ്ലാമിക് റിപ്പബ്ലിക്കിനെയോ പ്രതിനിധീകരിച്ചല്ല ഇവിടെയെത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ഔദ്യോഗികമായി ഫിഫ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വമ്പൻ നിരയ്‌ക്കൊപ്പം പ്രശസ്ത ഇറാനിയൻ വയലിൻ മാന്ത്രികൻ ബിജാൻ മൊർത്തസാവി (Bijan Mortazavi) തന്റെ പ്രശസ്തമായ വെള്ള വയലിനുമായി സ്റ്റേജിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ ഇപ്പോഴും ആൽബങ്ങൾ പുറത്തിറക്കാൻ അനുമതിയില്ലാത്ത ഈ 68-കാരൻ ലോകത്തെ ഏറ്റവും വലിയ വേദിയിൽ നിൽക്കുമ്പോൾ, പേർഷ്യൻ സോഷ്യൽ മീഡിയയിൽ വലിയ ആവേശമാണ് ഉയരുന്നത്. “ദേശീയ ടീം നാട്ടിലേക്ക് മടങ്ങി, പക്ഷേ ഇറാന്റെ സംഗീതം ഫൈനലിലെത്തി,” എന്നാണ് ഇറാനിയൻ ജനത ഇതിനെ വിശേഷിപ്പിക്കുന്നത്.

നാല് പുരുഷ ലോകകപ്പുകളിൽ റഫറിയാകുന്ന ആദ്യ വ്യക്തിയായ അലിറേസ ഫഗാനി ആണ് ഫൈനൽ നിയന്ത്രിക്കാൻ ഫിഫയുടെ മുൻപന്തിയിലുള്ളത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെ തുടർന്ന് 2019-ൽ രാജ്യം വിട്ട അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയൻ പതാകയ്ക്ക് കീഴിലാണ് മത്സരം നിയന്ത്രിക്കുന്നത്. ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തെ ക്രൂരമായി വേട്ടയാടുകയും മാറ്റിനിർത്തുകയും ചെയ്യുമ്പോൾ, ഇറാനിലെ സാധാരണ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ഹീറോയായി നെഞ്ചിലേറ്റുന്നു.

ഫുട്ബോൾ ചരിത്രത്തിലാദ്യമായാണ് ഇത്തവണ ലോകകപ്പ് ഫൈനലിന്റെ ഇടവേളയിൽ ഒരു സംഗീത വിരുന്ന് ഒരുങ്ങുന്നത്. കോൾഡ് പ്ലേയുടെ ക്രിസ് മാർട്ടിൻ ക്യൂറേറ്റ് ചെയ്യുന്ന ഈ 11 മിനിറ്റ് നീളുന്ന പരിപാടിയിൽ മഡോണ, ഷക്കീറ, ജസ്റ്റിൻ ബീബർ, ബിടിഎസ് (BTS), ബർണാ ബോയ് എന്നിവരും പ്രശസ്ത കണ്ടക്ടർ ഗുസ്താവോ ദുദമേലും പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News