ഖത്തർ തലസ്ഥാനമായ ദോഹയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന നേരിട്ടല്ലാത്ത ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം ലഘൂകരിക്കാനും സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് ദോഹയിൽ അടിയന്തര യോഗം ചേർന്നത്.
ദോഹയിലെ ചർച്ചകൾ “അങ്ങേയറ്റം മികച്ചതായിരുന്നു” എന്ന് ട്രംപ് വാർത്താലേഖകരോട് പറഞ്ഞു. “ഇറാനെ ആണവമുക്തമാക്കാനുള്ള ചർച്ചകൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഞങ്ങൾ അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകിയിരുന്നു… എങ്കിലും ഇപ്പോൾ കാര്യങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.”— എന്ന് ട്രംപ് വ്യക്തമാക്കി.
ചർച്ചയുടെ ആദ്യഘട്ടത്തിൽ അതിന്റെ ഘടനയെച്ചൊല്ലി ചില തർക്കങ്ങൾ ഉടലെടുത്തിരുന്നെങ്കിലും പിന്നീട് അനുകൂലമായ പുരോഗതി കൈവരിക്കാൻ സാധിച്ചതായാണ് പുറത്തുവരുന്ന വിവരം.

