തനിക്ക് ലഭിച്ച പോളണ്ടിന്റെ പരമോന്നത സിവിലിയൻ ബഹുമതി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തിരികെ നൽകി. സെലൻസ്കിക്ക് നൽകിയ പുരസ്കാരം പിൻവലിക്കുകയാണെന്ന് പോളിഷ് പ്രസിഡന്റ് കരോൾ നാവ്‌റോക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഇതിൽ പ്രതിഷേധിച്ച് മറ്റ് മൂന്ന് മുതിർന്ന യുക്രൈൻ ഉദ്യോഗസ്ഥരും തങ്ങൾക്ക് പോളണ്ട് നൽകിയ പുരസ്കാരങ്ങൾ തിരികെ നൽകി സെലൻസ്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
2023-ൽ അന്നത്തെ പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയാണ് സെലൻസ്കിക്ക് ‘ഓർഡർ ഓഫ് ദി വൈറ്റ് ഈഗിൾ’ (Order of the White Eagle) സമ്മാനിച്ചത്. എന്നാൽ, കഴിഞ്ഞ മാസം യുക്രൈൻ തങ്ങളുടെ ഒരു സൈനിക യൂണിറ്റിന് ‘യുക്രേനിയൻ ഇൻസർജന്റ് ആർമി’ (UPA) എന്ന വിവാദ രണ്ടാം ലോകമഹായുദ്ധ പോരാട്ട ഗ്രൂപ്പിന്റെ പേര് നൽകിയതാണ് പോളണ്ടിനെ ചൊടിപ്പിച്ചത്.
1940-കളിലും 50-കളിലും സോവിയറ്റ് റെഡ് ആർമി, നാസി ജർമ്മനി, പോളിഷ് അധികാരികൾ എന്നിവർക്കെതിരെ യുക്രൈന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരന്മാരായാണ് യുക്രൈൻ ജനത UPA-യെ കാണുന്നത്. ഇവരുടെ ചുവപ്പും കറുപ്പും കലർന്ന പതാക ഇന്നും യുക്രൈൻ സൈനികർ യുദ്ധമുന്നണിയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, 1943-45 കാലഘട്ടത്തിൽ വോൾഹിനിയയിൽ (ഇപ്പോഴത്തെ യുക്രൈനിലെ വോളിൻ) ഒരു ലക്ഷത്തോളം വരുന്ന പോളിഷ് വംശജരെ കൂട്ടക്കൊല ചെയ്ത വംശഹത്യയ്ക്ക് പിന്നിൽ UPA ആണെന്നാണ് പോളണ്ടിന്റെ ആരോപണം.

