ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് വ്യാപനം തടയാൻ യൂറോപ്യൻ രാജ്യങ്ങളും കർശന യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എബോള ബാധിത മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്ക് വിലക്കേർപ്പെടുത്തിയ തങ്ങളുടെ നടപടി യൂറോപ്പും പിന്തുടരണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം.
ലോകകപ്പ് വേളയിൽ ദശലക്ഷക്കണക്കിന് ആരാധകരും കായികതാരങ്ങളും എത്തുന്നതിനാൽ വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കാനാണ് യു. എസ്. ഈ നീക്കം നടത്തുന്നത്. ജൂൺ ഒന്നിന് അമേരിക്ക ഇത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് ഔദ്യോഗിക നയതന്ത്ര നിർദ്ദേശം നൽകിയതായാണ് വിവരം.
നിലവിൽ പടർന്നുപിടിക്കുന്ന എബോളയുടെ ‘ബുന്ദിബുഗ്യോ’ വകഭേദത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്ക സാമ്പത്തിക സഹായവും യാത്രാ നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

