യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെതിരെയുള്ള സാമ്പത്തിക-നയതന്ത്ര നീക്കങ്ങൾ കൂടുതൽ കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. യുക്രൈൻ യുദ്ധത്തിൽ പങ്കെടുത്ത റഷ്യൻ സൈനികർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങളാണ് പുതിയ ഉപരോധ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ബാങ്കുകൾ, ക്രിപ്റ്റോ കമ്പനികൾ, ക്രെംലിന്റെ എണ്ണ വരുമാനം എന്നിവയെ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ നടപടികൾ.
2022 ഫെബ്രുവരിയിൽ യുക്രൈനിൽ റഷ്യ പൂർണ്ണതോതിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തുന്ന 21-ാമത് ഉപരോധ പാക്കേജാണിത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ആണ് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങിയത് മുതൽ റഷ്യൻ സായുധ സേനയിൽ സേവനമനുഷ്ഠിച്ച ആർക്കും യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശനം നൽകില്ലെന്ന് ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി.
റഷ്യൻ മുൻ സൈനികർ യൂറോപ്പിലേക്ക് വരുന്നത് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് എസ്തോണിയൻ വിദേശകാര്യമന്ത്രി മാർഗസ് സാഹ്ക്ന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷക്കണക്കിന് കുറ്റവാളികളും മുൻ സൈനികരും യൂറോപ്പിലെത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റഷ്യൻ ഏജൻസികൾ ഇവരെ ഹൈബ്രിഡ് ആക്രമണങ്ങൾക്കായി ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

