Tuesday, July 28, 2026

‘എല്ലാവർക്കും മരണഭയമാണ്’: നിർബന്ധിത റിക്രൂട്ട്‌മെന്റിൽ പുകഞ്ഞ് യുക്രൈൻ

റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, സൈന്യത്തിലേക്ക് നിർബന്ധിത ആളെടുപ്പ് നടത്തുന്നതിനെച്ചൊല്ലി യുക്രൈനിൽ തെരുവ് യുദ്ധവും അക്രമങ്ങളും രൂക്ഷമാകുന്നു. സൈന്യത്തിൽ ചേരാൻ ആളുകൾ മടിക്കുന്നതും നിർബന്ധിത റിക്രൂട്ട്‌മെന്റ് ഏജന്റുമാർക്ക് നേരെ ജനങ്ങൾ തെരുവിൽ ആക്രമണം അഴിച്ചുവിടുന്നതും രാജ്യത്തെ ആഭ്യന്തരമായി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാഷണൽ പൊലീസ് സർവീസിന്റെ കണക്കനുസരിച്ച് റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ 600-ലധികം ഭീകരാക്രമണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പോരാടിയ സൈനികർക്ക് തെരുവിൽ മർദ്ദനം

ഡോൺബാസ് മേഖലയിൽ റഷ്യക്കെതിരെ ധീരമായി പോരാടിയ വാസിലി ക്രൂപ്പിച്ച് (Vasyl Krupych) എന്ന നാവികന് സ്വന്തം നാട്ടിൽ നിന്നേറ്റ അനുഭവം രാജ്യത്തെ ഭീതിദമായ അന്തരീക്ഷത്തിന് തെളിവാണ്. സേവന കാലാവധിക്ക് ശേഷം ഒളിച്ചോടുന്ന നിർബന്ധിത സൈനികരെ കണ്ടെത്താനുള്ള പട്രോളിംഗിനിടെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂപ്പിച്ചിനെ ക്രൗബാർ (Crowbar) ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വാരിയെല്ല് തകർന്ന് ആറാഴ്ചയോളമാണ് അദ്ദേഹം ആശുപത്രിയിൽ കിടന്നത്. “നാടിന് വേണ്ടി പോരാടിയ സൈനികർക്ക് സ്വന്തം നാട്ടിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വരുന്ന അവസ്ഥയാണെങ്കിൽ ഞങ്ങൾ എന്തിനു വേണ്ടിയാണ് യുദ്ധം ചെയ്തത്?” വാസിലി ക്രൂപ്പിച്ച് ചോദിക്കുന്നു.

‘ബസിഫിക്കേഷൻ’ എന്ന ഭീതി

യുദ്ധഭൂമിയിൽ സൈനികരുടെ കുറവ് നികത്താൻ യുക്രൈൻ ഭരണകൂടവും സൈന്യവും സ്വീകരിക്കുന്ന നിർബന്ധിത മാർഗ്ഗങ്ങളെ ജനങ്ങൾ ‘ബസിഫിക്കേഷൻ’ എന്നാണ് വിളിക്കുന്നത്. പട്രോളിംഗ് സംഘങ്ങൾ തെരുവിൽ നിന്ന് ആളുകളെ ബലമായി പിടിച്ച് വാനിലോ ബസിലോ കയറ്റി നേരെ യുദ്ധമുഖത്തേക്ക് അയക്കുന്ന രീതിയാണിത്. റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങൾ വഴി നടക്കുന്ന അനധികൃത കസ്റ്റഡിയെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം മാത്രം ആറായിരത്തിലധികം പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിയത്.

പരിഹാരമില്ലാതെ പ്രതിരോധ മന്ത്രാലയം

യുദ്ധത്തിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ നഷ്ടപ്പെടാത്ത കുടുംബങ്ങൾ യുക്രൈനിൽ വിരളമാണ്. അന്ത്യമില്ലാത്ത ഈ യുദ്ധത്തിൽ മരണത്തെ മുഖാമുഖം കാണാൻ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.

റിക്രൂട്ട്‌മെന്റ് നടപടികൾ പരിഷ്കരിക്കാനും കൂടുതൽ ശമ്പളവും സുരക്ഷയും നൽകി യുവാക്കളെ ആകർഷിക്കാനും പ്രതിരോധ മന്ത്രിയായിരുന്ന മിഖായ്ലോ ഫെഡോറോവ് ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും, സൈനിക തലവനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തെ പ്രസിഡന്റ് സെലെൻസ്കി പുറത്താക്കി. നിലവിൽ താൽക്കാലിക ചുമതല മാത്രമുള്ള പ്രതിരോധ മന്ത്രാലയത്തിന് യുക്രൈനിലെ ഈ ഗുരുതര ജനകീയ പ്രതിഷേധം എങ്ങനെ മറികടക്കുമെന്നതിൽ വ്യക്തമായ പദ്ധതികളൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News