അഫ്ഗാനിസ്ഥാനിൽ വിവാഹ ചടങ്ങുകളിലും നിശ്ചയങ്ങളിലും കർശന നിയന്ത്രണങ്ങളുമായി താലിബാൻ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. വിവാഹവേളയിൽ വധു മേക്കപ്പ് ചെയ്യുന്നതും ഹെയർ എക്സ്റ്റൻഷനുകളും പെർഫ്യൂമുകളും ഉപയോഗിക്കുന്നതും താലിബാൻ നിരോധിച്ചു. ഇസ്ലാമിക നിയമപ്രകാരം പാശ്ചാത്യ ആചാരമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വിവാഹമോതിരം കൈമാറുന്ന ചടങ്ങും നിരോധിച്ചിട്ടുണ്ട്.
വിവാഹനിശ്ചയ ചടങ്ങുകളിൽ വധൂവരന്മാർ പരസ്പരം മോതിരം അണിയിക്കുന്നതും കൈകളിൽ മൈലാഞ്ചി ഇടുന്നതും പുതിയ ഉത്തരവ് പ്രകാരം കർശനമായി വിലക്കിയിരിക്കുന്നു. ഇത് ക്രിസ്ത്യൻ ആചാരമാണെന്നാണ് താലിബാന്റെ വാദം. വിവാഹത്തിന് ഒരുങ്ങാനായി സ്ത്രീകൾ വീടുകളിൽ നിന്ന് പുറത്തുപോയി മേക്കപ്പ് ചെയ്യുന്നത് താലിബാൻ നേരത്തെ തന്നെ ബ്യൂട്ടി പാർലറുകൾ പൂട്ടിച്ചുകൊണ്ട് അവസാനിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇത് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇത് ഇസ്ലാമിക നിയമങ്ങൾക്ക് എതിരായ അധാർമ്മികതയ്ക്ക് കാരണമാകുമെന്നാണ് താലിബാന്റെ വിശദീകരണം.
അഫ്ഗാനിസ്ഥാനിലെ വിവാഹങ്ങളിൽ സംഗീതം ഇതിനകം തന്നെ നിരോധിച്ചിട്ടുള്ളതാണ്. പുതിയ ഉത്തരവിലൂടെ പാട്ടുകളും നൃത്തങ്ങളും പൂർണ്ണമായും പാടില്ലെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ജുമാ നമസ്കാര പ്രസംഗങ്ങളിലൂടെ ഈ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ പുരോഹിതന്മാരോട് താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

