അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിരിക്കുന്നത്. 551 ഗ്രാമങ്ങളും വലിയ തോതിലുള്ള കൃഷിഭൂമിയും നിലവിൽ വെള്ളത്തിനടിയിലാണ്.
പ്രളയത്തിൽ 21,000-ലധികം ഹെക്ടർ കൃഷിഭൂമി നശിച്ചതായി അധികൃതർ അറിയിച്ചു. കനത്ത വെള്ളക്കെട്ട് കാരണം നഗരപ്രദേശങ്ങളിലും ജനജീവിതം പൂർണ്ണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ശിവസാഗർ, ഗോലാഘട്ട് എന്നീ മേഖലകളിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുരന്തബാധിതർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവശ്യസാധനങ്ങൾ നിറച്ച 30 ലോറികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 15000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

