Thursday, July 30, 2026

ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പം: മരണം 23 ആയി; രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു

ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ദക്ഷിണ ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽ കുറഞ്ഞത് 62 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഭയപ്പെടുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിരിക്കുന്ന അയ്യായിരത്തോളം വരുന്ന സേനാംഗങ്ങൾക്ക് 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ രാത്രിയിൽ ഉണ്ടായ 5.8 തീവ്രതയുള്ള ശക്തമായ തുടർചലനം രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.

‘അയോൺ മാൾ’ ഷോപ്പിംഗ് കേന്ദ്രത്തിൽ 170-ലധികം രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തുന്നത്. ഭൂകമ്പ സമയത്ത് ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും, വൻ ദുരന്തത്തിന് തൊട്ടുമുമ്പ് ഏകദേശം മൂവായിരത്തോളം ഉപഭോക്താക്കളെ പാർക്കിംഗ് സ്ഥലത്തേക്ക് ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും മാളിന്റെ മറ്റൊരു ഭാഗത്തുണ്ടായ ഗ്യാസ് സ്ഫോടനത്തെ തുടർന്ന് ചില ജീവനക്കാർ കുടുങ്ങിപ്പോകുകയായിരുന്നു. ഇതുവരെ മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തവരിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News