ഡൽഹിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം ജൂൺ 22 തിങ്കളാഴ്ച രാത്രി അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ പാക്കിസ്ഥാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ആകാശത്ത് ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്.
റഡാർ വഴിയുള്ള വഴിതിരിച്ചുവിടലിനിടെ വിമാനം കുറച്ചുസമയത്തേക്ക് അതിർത്തി ലംഘിച്ചതായും പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കിയതായും അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇത്രയും ഗുരുതരമായ ഈ സംഭവം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡി.ജി.സി.എ. ഇപ്പോൾ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.
വീഴ്ച വരുത്തിയ അമൃത്സറിലെ എയർ ട്രാഫിക് കൺട്രോളർക്കെതിരെയും വിമാനത്തിലെ പൈലറ്റ് ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾക്കെതിരെയും ഇടക്കാല അച്ചടക്ക നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

