മൃഗശാലയിൽ കൈയ്യിൽ പാവക്കുട്ടിയുമായി നടന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമൊട്ടാകെയുള്ളവരുടെയും മനം കവർന്ന ‘പഞ്ച്’ എന്ന കുരങ്ങുകുഞ്ഞിനും കൂട്ടർക്കും തണലൊരുക്കാൻ ജപ്പാൻ. ജപ്പാനിൽ വേനൽക്കാലം അതീവ ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് ഇച്ചികാവ നഗരത്തിലെ മൃഗശാലയിലുള്ള മറ്റ് മൃഗങ്ങൾക്കും എയർ കണ്ടീഷണറും മറ്റ് ആധുനിക സൗകര്യങ്ങളും ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതിനായി ഇച്ചികാവ നഗരസഭ തങ്ങളുടെ 2026-ലെ സപ്ലിമെന്ററി ബജറ്റിൽ ഏഴ് കോടി യെൻ (ഏകദേശം 3.7 ലക്ഷം പൗണ്ട്) വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി കഴിഞ്ഞ മാർച്ച് മാസത്തിൽ മൃഗശാല ഒരു ധനസമാഹരണ ചലഞ്ച് ആരംഭിച്ചിരുന്നു. മെയ് മാസം അവസാനത്തോടെ തന്നെ മൃഗസ്നേഹികളിൽ നിന്നായി 4.3 കോടി യെൻ (ഏകദേശം 2.28 ലക്ഷം പൗണ്ട്) സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഈ ധനസമാഹരണം ഡിസംബർ അവസാനം വരെ നീട്ടിയിരിക്കുകയാണ്.
ഈ തുക ഉപയോഗിച്ച് പഞ്ച് താമസിക്കുന്ന ‘മങ്കി മൗണ്ടനിൽ’ സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കാനുള്ള തണലുകളും, മണ്ണുള്ള പ്രത്യേക ഭാഗങ്ങളും നിർമ്മിക്കും. കൂടാതെ മൃഗശാലയിലെ കുരങ്ങുകൾക്ക് വിശ്രമ സ്ഥലം വികസിപ്പിക്കുകയും ഈ വേനൽക്കാലത്തോടെ അവിടെ എയർ കണ്ടീഷണറുകൾ സ്ഥാപിക്കുകയും ചെയ്യും.

