Saturday, July 11, 2026

ഒയോയിൽ തട്ടിക്കൊണ്ടുപോയ സ്കൂൾ കുട്ടികളെയും അധ്യാപകരെയും നൈജീരിയൻ സുരക്ഷാ സേന രക്ഷപെടുത്തി

തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒയോ സംസ്ഥാനത്തുനിന്ന് രണ്ട് മാസം മുമ്പ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 39 സ്കൂൾ കുട്ടികളെയും ആറ് അധ്യാപകരെയും സുരക്ഷാ സേന വിജയകരമായി രക്ഷപെടുത്തിയതായി പ്രസിഡന്റിന്റെ വക്താവ് വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ മെയ് 15-നാണ് ഒയോയിലെ ഒരീരെ ജില്ലയിലുള്ള ഒന്നിലധികം സ്കൂളുകൾ ലക്ഷ്യമിട്ട് അക്രമികൾ എത്തിയത്. കുട്ടികളെയും അധ്യാപകരെയും തടവിലാക്കിയ കാലയളവിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടതായി ഒയോ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ വക്താവ് ബയോ ഒനാനുഗ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ച എട്ട് അക്രമികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ കസ്റ്റഡിയിലാണ്. “കുട്ടികൾക്കും അവരുടെ അധ്യാപകർക്കും, അതുപോലെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ അധ്യാപകന്റെ കുടുംബത്തിനും തന്റെ സർക്കാർ നീതി ഉറപ്പാക്കും” പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു.

നൈജീരിയയിൽ സമീപ വർഷങ്ങളിലായി സായുധ സംഘങ്ങൾ നടത്തുന്ന കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകൾ വലിയൊരു സുരക്ഷാ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദുർബലമായ സുരക്ഷാ സംവിധാനങ്ങളും അതിർത്തികളിലെ പോരായ്മകളും മുതലെടുത്ത് ക്രിമിനൽ സംഘങ്ങൾ യാത്രക്കാരെയും വിദ്യാർത്ഥികളെയും ഗ്രാമീണരെയും പണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി തടവിലാക്കുന്നത് പതിവാണ്. സ്കൂളുകൾ ഇത്തരം സംഘങ്ങളുടെ പ്രധാന ലക്ഷ്യങ്ങളാകാറുണ്ടെങ്കിലും, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ഇത്തരം ആക്രമണങ്ങൾ പൊതുവെ കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News