സുഡാനിൽ തുടരുന്ന ദരുണമായ ആഭ്യന്തരയുദ്ധത്തിൽ കുട്ടികൾ കടുത്ത വില നൽകേണ്ടിവരുന്നതായി അന്താരാഷ്ട്ര ശിശുക്ഷേമ സംഘടനയായ യുണിസെഫ്. 2026-ന്റെ ആദ്യ ആറ് മാസങ്ങളിൽ മാത്രം സുഡാനിൽ കുറഞ്ഞത് 330 കുട്ടികൾ കൊല്ലപ്പെടുകയോ കടുത്ത രീതിയിൽ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് വ്യക്തമാക്കി. രാജ്യത്തെ ഡാർഫർ, കോർദോഫാൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ യുദ്ധത്തിന് ഇരയായത്.
വടക്കൻ കോർദോഫാനിലെ അൽ ഒബെയ്ദ് (Al Obeid) നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 2026 മെയ് മാസം മുതൽ ഈ പ്രദേശത്തുണ്ടായ ഡ്രോൺ ആക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും മാത്രം 35-ലധികം കുട്ടികൾക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടുണ്ട്. ഇതിൽ 18 കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെറും രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർ വരെ ഇതിൽ ഉൾപ്പെടുന്നു.
കുട്ടികൾക്ക് സംഭവിച്ച ആകെ അപകടങ്ങളിൽ 60 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണ്. പുതിയ യുദ്ധമുറകൾ സാധാരണക്കാരായ കുട്ടികളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്.

