യുക്രൈൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടം. ആക്രമണത്തിൽ നിരവധി ജനവാസ കെട്ടിടങ്ങൾക്ക് തീപിടിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിലെ പ്രധാന മേഖലയായ ഷെവ്ചെങ്കോ ബോളിവാർഡിലെ ഒരു ഹോട്ടലിന്റെ മുകൾഭാഗം പൂർണ്ണമായും അഗ്നിക്കിരയായി.
കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ടെലിഗ്രാമിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഹോട്ടലിന്റെ മേൽക്കൂരയിൽ തീ പടർന്നുപിടിക്കുന്നതിന്റെയും, നിയന്ത്രണാതീതമായി കത്തുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കീവിനെ ലക്ഷ്യമിട്ട് റഷ്യ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായും മധ്യമേഖലയിൽ മാത്രം അഞ്ച് പേർക്ക് പരിക്കേറ്റതായും മേയർ സ്ഥിരീകരിച്ചു. നഗരത്തിൽ ഒട്ടനവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെത്തുടർന്ന് ഒൻപത് നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മറ്റൊരു ബഹുനില കെട്ടിടത്തിന്റെ മുകൾഭാഗത്തും തീപിടിത്തമുണ്ടായി. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ കൂട്ടത്തോടെ അണ്ടർഗ്രൗണ്ട് റെയിൽവേ സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

