യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലെത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ പുരോഗമിക്കുന്നു. 60 ദിവസത്തിനകം സമാധാന കരാറിലെത്താൻ കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് ലുസേണിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വച്ച് ചർച്ചകൾ ആരംഭിച്ചത്. ചർച്ചകൾ രാത്രി വൈകിയും തുടരുമെന്ന് മുതിർന്ന യു. എസ്. നയതന്ത്രജ്ഞർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ, തെക്കൻ ലെബനനിലെ വെടിനിർത്തൽ നടപ്പാക്കൽ, ആണവ കരാറുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എന്നിവയിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു. എസ്. വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ്, ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ നേതൃത്വത്തിലാണ് അമേരിക്കൻ സംഘം ചർച്ചകൾ നടത്തുന്നത്. ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ഇറാനെ പ്രതിനിധീകരിക്കുന്നത്.
ഇറാൻ പ്രാദേശിക അസ്ഥിരത ഉണ്ടാക്കുന്നത് അവസാനിപ്പിക്കുകയും ആണവായുധ മോഹങ്ങൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കുകയും ചെയ്താൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കാൻ അമേരിക്ക തയ്യാറാണെന്ന് ജെ. ഡി. വാൻസ് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സമാധാനപരമാണെന്നാണ് ഇറാന്റെ നിലപാട്.

