ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന ‘ബുന്ദിബുഗ്യോ’ (Bundibugyo) ഇനത്തിൽപ്പെട്ട എബോള വൈറസിനെതിരെയുള്ള വാക്സിൻ നിർമ്മാണം വേഗത്തിലാക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ നിധിയായ യൂണിസെഫും (UNICEF), ആഗോള വാക്സിൻ സഖ്യമായ ഗാവിയും (Gavi) സംയുക്തമായി രംഗത്ത്. വാക്സിൻ നിർമ്മാണ പദ്ധതികളെയും വികസന ഘട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ ഇരുവരും മരുന്ന് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
വാക്സിനുകൾ എത്രയും വേഗം ലഭ്യമാക്കുന്നതിനായി 40 മില്യൺ ഡോളർ (ഏകദേശം നാല് കോടി ഡോളർ) വരെ ധനസഹായം നൽകുമെന്ന് ഗാവി പ്രഖ്യാപിച്ചിട്ടുണ്ട്. വികസിപ്പിക്കുന്ന വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ അവയുടെ വൻതോതിലുള്ള ഉത്പാദനത്തിനും വിതരണത്തിനുമായാണ് ഈ തുക വിനിയോഗിക്കുക. വാക്സിൻ നിർമ്മാണത്തിന്റെ സമയക്രമം, ഉത്പാദന ശേഷി, വാക്സിനുകളുടെ അനുയോജ്യത എന്നിവ വിലയിരുത്താൻ ഈ നീക്കം സഹായിക്കുമെന്ന് യൂണിസെഫ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടന, കോയലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്‌നെസ് ഇന്നൊവേഷൻസ് (CEPI) എന്നീ പങ്കാളികളുമായി ചേർന്നായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന ബുന്ദിബുഗ്യോ എബോള വൈറസ് വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളൊന്നും ഇല്ല.

