പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തമ്മിലുള്ള നിർണായക ഉച്ചകോടി ഇന്ന് മെൽബണിൽ നടക്കും. നിർണ്ണായക ധാതു ശേഖരം, ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം കയറ്റുമതിയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും.
2014-ൽ ഇരുരാജ്യങ്ങളും തമ്മിൽ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും, ഊർജ്ജ ആവശ്യങ്ങൾക്ക് മാത്രമായി ഇന്ധനം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക നിബന്ധനകൾ കാരണം യുറേനിയം കയറ്റുമതി പരിമിതമായിരുന്നു. നിലവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള യുറേനിയം കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കും.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒട്ടേറെ പ്രഖ്യാപനങ്ങൾ സംയുക്തമായി നടത്തുമെന്നും, യുറേനിയം കരാറിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മോദിക്കൊപ്പം വ്യക്തമാക്കുമെന്നും അൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച രാത്രി മെൽബണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്.

