കടുത്ത വ്യോമാക്രമണങ്ങൾക്കും അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്കും പിന്നാലെ ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായാണ് വിവരം.
അമേരിക്ക, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിൽ ഇറാന്റെ സഹകരണത്തോടെയാണ് പുതിയ താൽക്കാലിക വെടിനിർത്തൽ കരാർ രൂപപ്പെട്ടത്. വെള്ളിയാഴ്ച ഇരുവിഭാഗങ്ങളും തമ്മിൽ കനത്ത ഷെല്ലാക്രമണങ്ങളും റോക്കറ്റ് വർഷവും നടത്തിയ ശേഷമാണ് വെടിനിർത്തലിലേക്ക് നീങ്ങിയതെന്ന് യു. എസ്. വക്താവ് വ്യക്തമാക്കി.
പുതിയ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അതിർത്തിയിലെ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമാണ്. തെക്കൻ ലെബനനിൽ ഇസ്രയേൽ സ്ഥാപിച്ചിട്ടുള്ള വിശാലമായ ബഫർ സോണിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. ഒരു ദീർഘകാല സുരക്ഷ ഉറപ്പാക്കാതെ പ്രദേശത്ത് നിന്നും പിന്മാറില്ല എന്ന നിലപാടിനാലാണ് ഇസ്രയേൽ സൈന്യം അവിടെ തന്നെ തുടരുന്നത്. എന്നാൽ പ്രദേശത്ത് ഇസ്രയേൽ സൈന്യം തുടരുന്നതാണ് തങ്ങളുടെ പ്രത്യാക്രമണങ്ങൾക്ക് കാരണമെന്ന് ഹിസ്ബുള്ള വാദിക്കുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അമേരിക്കയിലെ ഇസ്രയേലി അംബാസഡർ യെഹിയേൽ ലെയ്റ്റർ രാജ്യം വെടിനിർത്തലിന് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

