വിയറ്റ്‌നാമിലെ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഹനോയിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹോ ചി മിൻ സിറ്റിയിൽ നിന്ന് വിയറ്റ്‌നാം എയർലൈൻസിന്റെ VN979 വിമാനത്തിലാണ് മൃതദേഹങ്ങൾ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കുക.
വിമാനം വൈകുന്നേരത്തോടെ മുംബൈയിലെത്തും. അവിടെനിന്ന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കൊല്ലപ്പെട്ട 15 പേരിൽ 10 പേർ തമിഴ്‌നാട് സ്വദേശികളും, മൂന്ന് പേർ ആന്ധ്രാപ്രദേശ് സ്വദേശികളും, രണ്ട് പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
വെള്ളിയാഴ്ച 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്‌നാം ജീവനക്കാരുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് ഹോൺ മെയ് റൂട്ട് എൻഗോയ് (Hon May Rut Ngoai) ദ്വീപിന് സമീപം അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട 16 പേരെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചു. അതിലൊരാളുടെ നില ഗുരുതരമായി തുടരുന്നതിനാൽ ഫു ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

