റഷ്യക്കെതിരായ യുദ്ധത്തിൽ ശക്തമായ തിരിച്ചടികൾക്ക് നേതൃത്വം നൽകിയ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെ പദവിയിൽ നിന്ന് നീക്കം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. വിദേശ പങ്കാളികളുടെയും യുക്രൈനിലെ സിവിൽ സൊസൈറ്റിയുടെയും ശക്തമായ അഭ്യർത്ഥനകളെ അവഗണിച്ചാണ് വിപുലമായ ഭരണകൂട അഴിച്ചുപണിയുടെ ഭാഗമായി സെലെൻസ്കിയുടെ ഈ നടപടി.
താൻ പദവി ഒഴിഞ്ഞതായും യുക്രൈൻ ജനതയെ സേവിക്കാൻ കഴിഞ്ഞത് “വലിയ ബഹുമതിയായി” കരുതുന്നുവെന്നും ഫെഡോറോവ് ടെലിഗ്രാമിലൂടെ അറിയിച്ചു. അഴിമതി കുറയ്ക്കുന്നതിലും യുക്രൈൻ പ്രതിരോധ മന്ത്രാലയത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. വെറും ആറ് മാസം മാത്രമാണ് ഫെഡോറോവ് പ്രതിരോധ മന്ത്രിയായിരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ യുദ്ധമുഖത്ത് യുക്രെയ്ന് വലിയ മേധാവിത്വം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പദവി ഒഴിയുന്ന ദിവസം യുക്രൈൻ വിജയകരമായി ഒരു ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായും ഫെഡോറോവ് വെളിപ്പെടുത്തി. “മിസൈലിന്റെ നിർമ്മാണച്ചെലവ് 30% കുറയ്ക്കാനും പരമാവധി കൃത്യത ഉറപ്പാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. യുക്രൈൻ ഇനി മറ്റൊരു ലീഗിലേക്കാണ് പ്രവേശിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

