നിർമ്മിതബുദ്ധി സാങ്കേതികവിദ്യ നന്മയേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അമേരിക്കയിൽ വർദ്ധിക്കുന്നതായി പുതിയ സർവേ ഫലം. സാങ്കേതികവിദ്യ ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ജനങ്ങളിൽ ഇത്തരം ഒരു ചിന്ത വളർത്തുന്നത്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേയിൽ പങ്കെടുത്ത് സംസാരിച്ചവരിൽ 39% ആളുകളും ഈ സാങ്കേതികവിദ്യ അപകടകരമാണെന്നാണ് അഭിപ്രായപ്പെട്ടത്.
നിർമ്മിതബുദ്ധി കാരണം അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ വൻതോതിൽ കുറയുമെന്നാണ് സർവേയിൽ പങ്കെടുത്ത 79% ആളുകളും കരുതുന്നത്. കമ്പനികൾ ഈ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് 31% പേർ വ്യക്തമാക്കി. വാഹനം ഓടിക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകുന്നതിലും മനുഷ്യരേക്കാൾ പിന്നിലാണ് ഈ സാങ്കേതികവിദ്യയെന്നും ആളുകൾ വിശ്വസിക്കുന്നു.
ജനങ്ങളുടെ ആശങ്കകൾ ശക്തമായതോടെ നിർമ്മിതബുദ്ധിയുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടങ്ങൾ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കാൻ അമേരിക്കൻ ജനപ്രതിനിധികൾ ബില്ലുകൾ അവതരിപ്പിച്ചു. നിർമ്മിതബുദ്ധി ഉയർത്തുന്ന അപകടങ്ങൾ വ്യക്തമായി മനസ്സിലാക്കാനും സാധാരണക്കാരുടെ തൊഴിൽ സുരക്ഷിതമാക്കാനും ഇത്തരം നിയന്ത്രണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടു.

