ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) നിന്ന് എബോള ബാധിച്ച ഒരു വ്യക്തി യു. എ. ഇ., ഉഗാണ്ട എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡബ്ല്യു. എച്ച്. ഓ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഉഗാണ്ടയിൽ സ്ഥിരീകരിച്ച 15 എബോള കേസുകളിൽ ഒന്നാണ് ഈ കോംഗോ സ്വദേശിയുടേത്. രോഗി യാത്ര ചെയ്ത സാഹചര്യത്തിൽ, യു.എ.ഇ., ഉഗാണ്ട എന്നീ രാജ്യങ്ങളുമായി ചേർന്ന് സമ്പർക്കപ്പട്ടിക തയ്യാറാക്കാനും രോഗസാധ്യത വിലയിരുത്താനുമുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടന ആരംഭിച്ചിട്ടുണ്ട്. ഈ വ്യക്തിയുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ടായിരുന്ന 16 പേരെ യു. എ. ഇയിലും, 58 പേരെ ഉഗാണ്ടയിലും കണ്ടെത്തി നിലവിൽ നിരീക്ഷണത്തിനായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, യു.എ. ഇയിൽ നിലവിൽ ആർക്കും എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് രാജ്യത്ത് താമസിച്ചിരുന്ന സമയത്ത് ഈ രോഗി അവിടുത്തെ ഒരു ആരോഗ്യ കേന്ദ്രവും സന്ദർശിച്ചിരുന്നില്ലെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. എങ്കിലും ആവശ്യമായ പൊതുജനാരോഗ്യ മുൻകരുതലുകളും സമ്പർക്കപ്പട്ടിക പരിശോധനയും രാജ്യം ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്.

