ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) ആഞ്ഞടിക്കുന്ന എബോള വ്യാപനത്തിനെതിരെ പ്രതീക്ഷയേകി പ്രാരംഭ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇതുവരെ അംഗീകൃത മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ ‘ബുന്ദിബുഗ്യോ ‘ (Bundibugyo) വകഭേദത്തിനെതിരെയാണ് അന്താരാഷ്ട്ര ഗവേഷക സംഘം പരീക്ഷണം നടത്തുന്നത്.
മെയ് 17-ന് ലോകാരോഗ്യ സംഘടന രോഗവ്യാപനം അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് വെറും ആറ് ആഴ്ചയ്ക്കുള്ളിൽ തന്നെ പരീക്ഷണം ആരംഭിക്കാൻ കഴിഞ്ഞത് വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു നേട്ടമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ജൂലൈ 9 വരെയുള്ള കണക്കുകൾ പ്രകാരം 1,792 സ്ഥിരീകരിച്ച കേസുകളും 625 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറ്റൂരി പ്രവിശ്യയിലെ ബുനിയ നഗരത്തിലാണ് രോഗം അതിവേഗം പടരുന്നത്. ജനങ്ങൾക്കിടയിലുള്ള അവിശ്വാസം, പ്രതിരോധ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം എന്നിവ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന സുരക്ഷാ സംഘംഗങ്ങൾക്ക് നേരെ പ്രാദേശികവാസികളുടെ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്ക് നോട്ടുകളുടെ ലഭ്യതക്കുറവും പ്രാദേശിക വിമാനത്താവളം അടച്ചതും ധനസഹായം എത്തിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

