യൂറോപ്പിൽ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും ഉഷ്ണതരംഗവും തുടരുന്നു. ഫ്രാൻസിലും സ്പെയിനിലും വൻ കാട്ടുതീ വ്യാപിക്കുമ്പോൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയും പെട്ടെന്നുള്ള ശക്തമായ ആലിപ്പഴ വീഴ്ചയുമാണ് ദുരിതം വിതയ്ക്കുന്നത്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. വാര് (Var) മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ 500 ഹെക്ടറോളം വനം കത്തിയമർന്നു. കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു.
സ്പെയിനിലെ ഗ്വാഡലഹാറ പ്രവിശ്യയിൽ കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന കാട്ടുതീയെ തുടർന്ന് 1,200-ഓളം ആളുകളെ ഒഴിപ്പിച്ചു. 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇവിടെ താപനില. യുകെയിലെ തെക്കൻ പ്രദേശങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും കടുത്ത വരൾച്ച അനുഭവപ്പെടുന്നു. ഇതേതുടർന്ന് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള ഒരു കോടിയോളം ഉപഭോക്താക്കൾക്ക് തോട്ടങ്ങളിലെ വാട്ടർ ഹോസുകളുടെ ഉപയോഗം വിലക്കി ബ്രിട്ടനിലെ തെയിംസ് വാട്ടർ നിർദ്ദേശം നൽകി.
സെർബിയയിൽ ഡാന്യൂബ് നദിയിലെ ജലനിരപ്പ് 1946 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, ക്രൊയേഷ്യ, സ്ലൊവേനിയ, ബോസ്നിയ തുടങ്ങിയ ബാൽക്കൺ രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

