മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസത്തെ അധികതടവ് കൂടി അനുഭവിക്കണം.
പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന കേസിലാണ് വിധി. എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിവിധ കുറ്റങ്ങളിലായി 19 വർഷം കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷത്തെ തടവ് അനുഭവിച്ചാൽ മതിയാകും.
അതേസമയം മരിച്ച വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും, പരിക്കേറ്റ അബ്ദുൾ സലാമിന് മൂന്ന് ലക്ഷം രൂപയും, ശശിധരന് രണ്ട് ലക്ഷം രൂപയും നൽകാൻ കോടതി ശുപാർശ ചെയ്തു.

