കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാസ ഭരിക്കുന്ന ഹമാസ് തങ്ങളുടെ ഭരണാധികാരം പൂർണ്ണമായും ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഗാസയുടെ ഭരണം ഏറ്റെടുക്കുന്നതിനായി അമേരിക്കയുടെ പിന്തുണയുള്ള താൽക്കാലിക സാങ്കേതികസമിതിയായ ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ’യെ (NCAG) ഹമാസ് ഔദ്യോഗികമായി ക്ഷണിച്ചു.
ഗാസയിലെ ഹമാസ് അഡ്മിനിസ്ട്രേഷൻ തലവനായ മുഹമ്മദ് അൽ-ഫറ തന്റെ പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ചുകൊണ്ടാണ് അധികാരം കൈമാറുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. തങ്ങൾ രാഷ്ട്രീയഭരണം ഉടനടി അവസാനിപ്പിക്കുമെന്നും എന്നാൽ എൻസിഎജി പ്രതിനിധികൾ എത്തുന്നതുവരെ ഗാസയിലെ സിവിൽ സർവീസ് ജീവനക്കാരും പൊതുപ്രവർത്തകരും ഔദ്യോഗിക ചുമതലകളിൽ തുടരുമെന്നും ഹമാസ് മീഡിയ ഓഫീസ് തലവൻ ഇസ്മായിൽ അൽ-തവാബ്ത സ്ഥിരീകരിച്ചു. എന്നാൽ, ഭരണം കൈമാറാൻ തയ്യാറാണെങ്കിലും ഇസ്രായേലും അമേരിക്കയും ആവശ്യപ്പെടുന്നതുപോലെ ഏകപക്ഷീയമായി ആയുധം താഴെവയ്ക്കാൻ ഹമാസ് തയ്യാറായിട്ടില്ല.
എന്നാൽ, ഹമാസിന്റെ ഈ നീക്കം വെറും രാഷ്ട്രീയനാടകമാണെന്നാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. കരാർ ലംഘിച്ചുവെന്ന ആരോപണത്തിൽ നിന്ന് രക്ഷപെടാനുള്ള ഹമാസിന്റെ തന്ത്രം മാത്രമാണിതെന്നും ഇസ്രായേൽ വ്യക്തമാക്കി.

