സുഡാനിലെ അൽ ഒബൈദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഉത്തരവിട്ടു. അതേസമയം, കഴിഞ്ഞ 18 മാസമായി നഗരത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ‘യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫാക്ട്-ഫൈൻഡിംഗ് മിഷനെ’ കൗൺസിൽ ചുമതലപ്പെടുത്തി.
ബ്രിട്ടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐക്യകണ്ഠ്യേനയാണ് പ്രമേയം പാസ്സാക്കിയത്. എന്നാൽ, ഈ അടിയന്തര അന്വേഷണനീക്കത്തെ സുഡാൻ സർക്കാർ യോഗത്തിൽ ശക്തമായി എതിർത്തു.
സുഡാൻ ഔദ്യോഗിക സൈന്യത്തെയും വിമതവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനെയും (RSF) ഒരേ രീതിയിലാണ് യുഎൻ കാണുന്നതെന്ന് ജനീവയിലെ സുഡാൻ പ്രതിനിധി ഹസ്സൻ ഹാമിദ് കുറ്റപ്പെടുത്തി. ഈ കാരണം ഉന്നയിച്ച് 2023 ഒക്ടോബർ മുതൽ ഈ അന്വേഷണസമിതിയോട് സഹകരിക്കാൻ സുഡാൻ തയ്യാറായിട്ടില്ല.
ആർഎസ്എഫിന് യുഎഇ സൈനികസഹായം നൽകുന്നുണ്ടെന്നും അതിന്റെ പേര് പ്രമേയത്തിൽ ഉൾപ്പെടുത്താത്തത് തെറ്റാണെന്നും സുഡാൻ ആരോപിച്ചു. എന്നാൽ, അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന ഏകപക്ഷീയമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ആർഎസ്എഫ് വ്യക്തമാക്കി. അൽ ഒബൈദിൽ സൈനികതാവളങ്ങളുണ്ടെന്നും അതിനാൽ അവിടെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നുമാണ് ഇവരുടെ വാദം.

