ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ ഒപ്പുവച്ച യു. എസ്. പിന്തുണയുള്ള പുതിയ വെടിനിർത്തൽ കരാർ പൂർണ്ണമായി തള്ളി ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ തികച്ചും നിഷ്ഫലമാണെന്നും ലെബനനെ അപമാനിക്കുന്നതുമാണെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ലെബനനിലെ വലിയൊരു വിഭാഗം ജനങ്ങൾ ഈ കരാറിനെ പൂർണ്ണമായി നിരാകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിസ്ബുള്ള വെടിനിർത്തണമെന്നും ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള തെക്കൻ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നുമുള്ള വ്യവസ്ഥകൾ ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാനുള്ളതാണെന്നും ഇത് വെറുമൊരു കീഴടങ്ങൽ മാത്രമാണെന്നും നയീം ഖാസിം വ്യക്തമാക്കി.
ലെബനന് ഉള്ളിൽ ഹിസ്ബുള്ള സായുധർക്ക് പ്രവേശനമില്ലാത്ത സുരക്ഷാ മേഖലകൾ സ്ഥാപിച്ചുകൊണ്ട് ഇസ്രായേലും ലെബനനും തങ്ങളുടെ ദുർബലമായ വെടിനിർത്തൽ കരാർ പുതുക്കിയതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ഈ പ്രതികരണം.

