റോമിൽ നിന്നുള്ള ഇരുനൂറോളം വരുന്ന നിർധനരായ ആളുകൾക്കൊപ്പം ഉള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ഉച്ചഭക്ഷണം ഇന്ന് നടക്കും. ലൗദാത്തോ സി ഹയർ എഡ്യൂക്കേഷൻ സെന്റർ, കാരിത്താസ്, റോം രൂപത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ ഗാർഡൻസിലുള്ള ‘ബോർഗോ ലൗദാത്തോ സി’ (ലൗദാത്തോ സി വില്ലേജ്) പരിസരത്ത് വച്ചായിരിക്കും ഈ പരിപാടി നടക്കുക.’മാർപാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം’ (A pranzo con il Papa) എന്ന പേരിൽ സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ മുതിർന്നവർക്ക് പുറമെ മുപ്പത്തിയഞ്ചോളം കുട്ടികളും പങ്കെടുക്കുന്നുണ്ട്.
സൃഷ്ടിപ്രപഞ്ചത്തിന്റെ സംരക്ഷണത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളോടെയും ‘മിസ്സ പ്രോ കുസ്തോദിയ ക്രിയാസിയോണിസ്’ (Mass for the Care of Creation) വിശുദ്ധ കുർബാനയോടെയുമാണ് സവിശേഷമായ ഈ ദിനം ആരംഭിച്ചത്. തുടർന്ന്, ലൗദാത്തോ സി വില്ലേജിലെ ജീവനക്കാരുടെ നേതൃത്വത്തിൽ അതിഥികൾക്കായി അവിടെയുള്ള പ്രകൃതിഭംഗിയും ചരിത്രശേഷിപ്പുകളും കോർത്തിണക്കിയുള്ള ഒരു ഗൈഡഡ് ടൂറും ഒരുക്കിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുതലുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ മാർപാപ്പ മുന്നോട്ട് വെയ്ക്കുന്നത്. ദൈവത്തിന്റെ ഹൃദയത്തിൽ ആരും തന്നെ മാറ്റിനിർത്തപ്പെടുന്നില്ല എന്ന സുവിശേഷസത്യത്തിന് സാക്ഷ്യം വഹിക്കാനാണ് സഭ ഇതിലൂടെ ശ്രമിക്കുന്നതെന്ന് കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആർച്ച്ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ വ്യക്തമാക്കി.

