പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ‘സോനാർ ബംഗ്ലാ’ എന്ന സ്വപ്നം ബിജെപി യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഭയത്തിൽ നിന്നും അഴിമതിയിൽ നിന്നും ബംഗാളിനെ മോചിപ്പിക്കുമെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ വിപ്ലവ വീര്യം സ്മരിച്ചുകൊണ്ട് ബംഗാളിലെ ജനങ്ങളുടെ അനുഗ്രഹം തേടിയാണ് അദ്ദേഹം സംസാരിച്ചത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും മോദി അവകാശപ്പെട്ടു. അഴിമതിയും അക്രമ രാഷ്ട്രീയവും കാരണം ബംഗാളിന്റെ സൽപ്പേരിന് കോട്ടം തട്ടിയതായി അദ്ദേഹം ആരോപിച്ചു. വികസനം തടയുന്ന സിൻഡിക്കേറ്റ് രാഷ്ട്രീയത്തിന് അറുതി വരുത്താൻ വോട്ടർമാർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ബിജെപിയുടെ പ്രധാന ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുൻപ് വിദ്യഭ്യാസത്തിലും കായിക രംഗത്തും മികച്ചുനിന്നിരുന്ന ബംഗാൾ ഇപ്പോൾ പിന്നോട്ട് പോയതിൽ അദ്ദേഹം ആശങ്ക അറിയിച്ചു. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ വിജയം ഉറപ്പാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

