യുക്രൈൻ തലസ്ഥാനമായ കീവിൽ ഒരാഴ്ചയ്ക്കിടെ റഷ്യ നടത്തിയ രണ്ടാമത്തെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 46 പേർക്ക് പരിക്കേറ്റതായി കീവ് മിലിട്ടറി അഡ്മിനിസ്ട്രേറ്റർ തിമൂർ ത്കാചെങ്കോ അറിയിച്ചു. അതേസമയം, കീവിന് പുറമെയുള്ള മറ്റ് മേഖലകളിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടതായി അടിയന്തര രക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്.
കീവിലെ രണ്ട് പ്രമുഖ ഡിസ്ട്രിക്റ്റുകളിലെ ബഹുനില പാർപ്പിടസമുച്ചയങ്ങൾക്കു നേരെയാണ് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ വന്ന് പതിച്ച് മൂന്ന് വലിയ ഫ്ലാറ്റുകൾ ഭാഗികമായി തകർന്നു. നഗരത്തിലെ ഇരുപതിലധികം കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. വെയർഹൗസുകൾക്കും ഗാരേജുകൾക്കും തീപിടിച്ചതായും കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി.
തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താനിരിക്കെയാണ് ഈ വ്യോമാക്രമണം.

