യൂറോപ്പിനെ ചുട്ടെരിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലെ സ്കൂളുകൾ അടച്ചു. വെയ്ൽസ് ഉൾപ്പെടെയുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ താപനില റെക്കോർഡ് നിരക്കായ 35.9 ഡിഗ്രി സെൽഷ്യസ് (96.6 ഫാരൻഹീറ്റ്) വരെ ഉയർന്നതോടെയാണ് പഠനം തടസ്സപ്പെട്ടത്. ജൂൺ അവസാന വാരം മാത്രം ആയിരത്തിലധികം സ്കൂളുകളാണ് ദിവസങ്ങളോളം അടച്ചിടുകയോ, കുട്ടികളെ നേരത്തെ വിടുകയോ ചെയ്തത്.
തങ്ങളുടെ സ്കൂളുകളിൽ എയർ കണ്ടീഷണറുകളോ, ഫാനുകളോ ഇല്ലെന്നും ജനാലകൾ ശരിയായി തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അധ്യാപകർ പറയുന്നു. ഡിസൈൻ, വുഡ്‌വർക്കിംഗ്, ഫുഡ് പ്രെപ്പറേഷൻ തുടങ്ങിയ ക്ലാസുകൾ എടുക്കുന്ന മുറികളിലെ ചൂട് അസഹനീയമായി മാറിയതോടെയാണ് സ്കൂളുകൾ അടയ്ക്കാൻ അധികൃതർ നിർബന്ധിതരായത്. അതേസമയം, സ്കൂളുകൾ പെട്ടെന്ന് അടച്ചത് ജോലിക്ക് പോകുന്ന മാതാപിതാക്കളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തുറന്നുപ്രവർത്തിച്ച ചില സ്കൂളുകളിൽ കുട്ടികളും അധ്യാപകരും ചെറിയ ഹാൻഡ് ഫാനുകളും വാട്ടർ സ്പ്രേയറുകളും ഉപയോഗിച്ചാണ് ചൂടിനെ പ്രതിരോധിച്ചത്. ഉച്ചഭക്ഷണത്തിന് ചൂടുള്ള വിഭവങ്ങൾക്കു പകരം സാലഡുകളും തണുത്ത വിഭവങ്ങളും നൽകി. ചില ക്ലാസുകളിൽ തറയിൽ കിടന്നും ബക്കറ്റിലെ വെള്ളത്തിൽ കാൽ മുക്കിയുമൊക്കെയാണ് കുട്ടികൾ ചൂടിൽ നിന്ന് രക്ഷനേടിയത്.

