നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. യുഡിഎഫിന്റെ 2026 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇപ്പോൾ രാഷ്ട്രീയചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
വിമാനത്താവളത്തിന്റെ രൂപീകരണ ഘട്ടത്തിൽ നിരവധി പ്രതിസന്ധികളെ മറികടന്ന് പദ്ധതി യാഥാർഥ്യമാക്കാൻ രാഷ്ട്രീയനേതൃത്വം നൽകിയത് ‘ലീഡർ’ കെ. കരുണാകരനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അധികാരത്തിൽ വന്നാൽ കൊച്ചി എയർപോർട്ടിന് കെ. കരുണാകരന്റെ പേര് നൽകുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.
നിലവിലെ മുഖ്യമന്ത്രിയും എറണാകുളം സ്വദേശിയുമായ വി.ഡി. സതീശനാണ് സിയാൽ (CIAL) ചെയർമാൻ. ഇത് അനുകൂല തീരുമാനത്തിലേക്ക് നയിച്ചേക്കാമെന്നാണ് ഒരു വിഭാഗം കരുതുന്നത്. 2010 ൽ കരുണാകരന്റെ നിര്യാണത്തിനു പിന്നാലെ ശശി തരൂർ എംപി തന്നെയാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് ഉൾപ്പെടെയുള്ളവരും ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു.

