മെച്ചപ്പെട്ട ജീവിതം തേടിയുള്ള പലായനങ്ങൾക്കിടെ 2025-ൽ ലോകമെമ്പാടുമായി മരിച്ചതോ കാണാതായതോ ആയ കുടിയേറ്റക്കാരുടെ എണ്ണം 7,900 കടന്നതായി ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നടുക്കുന്ന വിവരങ്ങളുള്ളത്.
2025-ൽ ആകെ 7,904 പേർ കുടിയേറ്റ പാതകളിൽ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു. ഇതിനുപുറമെ, ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയാത്ത ഏകദേശം 1,500 മരണങ്ങൾ കൂടി നടന്നതായി കണക്കാക്കപ്പെടുന്നു. യൂറോപ്പിലേക്കുള്ള സമുദ്രപാതകളാണ് ഏറ്റവും മാരകമായി തുടരുന്നത്. ആകെ മരണങ്ങളിൽ 10-ൽ 4 എന്ന നിലയിൽ മെഡിറ്ററേനിയൻ കടലിലാണ് സംഭവിച്ചത്.
കടലിൽ വച്ച് കപ്പലുകളോ ബോട്ടുകളോ തകരുകയും അവശിഷ്ടങ്ങൾ പോലും ലഭിക്കാതെ വരികയും ചെയ്യുന്ന ‘ഇൻവിസിബിൾ ഷിപ്പ്‌റെക്കുകൾ’ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണുണ്ടായത്. മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളും അഫ്ഗാൻ പൗരന്മാരുമാണ് ഇതിൽ ഭൂരിഭാഗവും.

