ആഗോള മുന്നറിയിപ്പുകൾ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ചൊവ്വാഴ്ച പടിഞ്ഞാറൻ തീരത്തുള്ള മഞ്ഞക്കടലിലേക്ക് ഉത്തര കൊറിയ തിരിച്ചറിയാത്ത ഒരു മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
കൊറിയൻ ഉപദ്വീപിനും ചൈനയ്ക്കും ഇടയിലുള്ള കടൽ മേഖലയിലേക്കാണ് ഉത്തര കൊറിയ മിസൈൽ തൊടുത്തതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 19-ന് ക്ലസ്റ്റർ ബോംബ് പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയ നിരവധി ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കാബിനറ്റ് യോഗത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ഉത്തര കൊറിയയുടെ ഭീഷണികളെക്കുറിച്ച് ലീ ജേ മ്യുങ് യോഗത്തിൽ നേരിട്ട് പരാമർശിച്ചില്ല. എങ്കിലും, സ്വന്തം സുരക്ഷ സ്വയം സംരക്ഷിക്കാനുള്ള ദക്ഷിണ കൊറിയയുടെ ദൃഢനിശ്ചയം അമേരിക്കയുമായുള്ള സഖ്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തുനിന്നും പുതിയ പ്രകോപനം ഉണ്ടായിരിക്കുന്നത്.

