യുക്രൈൻ യുദ്ധം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ തായ്‌വാനിൽ നിന്നുള്ള ഡ്രോണുകളുടെ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ആഗോളതലത്തിൽ ഡ്രോണുകൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെ തായ്‌വാൻ കമ്പനികൾ തങ്ങളുടെ വിപണി വിദേശ രാജ്യങ്ങളിലേക്ക് വലിയ രീതിയിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം ലക്ഷത്തിലധികം ഡ്രോണുകളാണ് തായ്‌വാൻ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരിക്കുന്നത്.
ചൈനീസ് സാമഗ്രികൾ പൂർണ്ണമായും ഒഴിവാക്കി നിർമ്മിക്കുന്ന തായ്‌വാൻ ഡ്രോണുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചൈന തങ്ങളുടെ ഡ്രോൺ കയറ്റുമതിയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തായ്‌വാൻ കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകാൻ കാരണമായി. തങ്ങളുടെ നാട്ടിൽ വിപണി കുറവായതിനാൽ ഉത്പാദനം നിലനിർത്താൻ തായ്‌വാൻ കമ്പനികൾ യൂറോപ്യൻ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നിവടങ്ങളിലേക്ക് വലിയ തോതിൽ ഡ്രോണുകൾ എത്തിക്കുന്നുണ്ട്.
സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള തായ്‌വാൻ വരും വർഷങ്ങളിൽ തങ്ങളുടെ പ്രതിമാസ ഡ്രോൺ ഉത്പാദനം ഒരു ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാൻ സ്വന്തമായി കൂടുതൽ ഡ്രോണുകൾ നിർമ്മിക്കേണ്ടത് തായ്‌വാന്റെ സുരക്ഷയ്ക്ക് ഏറെ ആവശ്യമാണ്. നിലവിൽ വിപണിയിൽ ചൈനീസ് കമ്പനികളിൽ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തായ്‌വാന്റെ തീരുമാനം.

