ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിലുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കാൾ വേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നും കോംഗോയുടെ അയൽരാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അറിയിച്ചു.
ആഫ്രിക്കൻ യൂണിയന്റെ അടിയന്തര യോഗത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. നിലവിലെ എബോള ബാധയെത്തുടർന്ന് ഇതുവരെ 220 പേർ മരണപ്പെട്ടതായാണ് സംശയിക്കുന്നത്. സാഹചര്യം വിലയിരുത്താൻ ഡോ. ടെഡ്രോസും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ചിക്വെ ഇഹെക്വാസുവും ഇന്ന് കോംഗോ സന്ദർശിക്കും. ഇതിനോടകം തന്നെ എബോളയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോംഗോയിൽ നിലവിൽ 300-ലധികം ആളുകൾക്ക് രോഗബാധ സംശയിക്കുന്നുണ്ട്. അതിനിടെ അയൽരാജ്യമായ ഉഗാണ്ടയിലും എബോള സ്ഥിരീകരിച്ചു. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതോടെ അവിടെ ആകെ ബാധിതരുടെ എണ്ണം ഏഴായി.

