അസമിൽ പ്രളയ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 പേർ കൂടി മരിച്ചു. ഇതോടെ ഈ വർഷത്തെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 31 ആയി ഉയർന്നു. സംസ്ഥാനത്തെ 16 ജില്ലകളിലായി അഞ്ച് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ശിവസാഗർ, ചരൈദിയോ, ജോർഹാട്ട് എന്നീ ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്നത്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളെല്ലാം തന്നെ അപകടകരമായ രീതിയിൽ കവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജനങ്ങൾക്കായി എഴുപത്തിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് അടിയന്തര സഹായങ്ങൾ നൽകി വരുന്നു.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മേഖലയിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

