ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്ര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. അതേസമയം, ചടങ്ങുകളിൽ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവും ഖമേനിയുടെ മകനുമായ മുജ്തബ ഖമേനിയുടെ അസാന്നിധ്യം വലിയ തോതിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
പിതാവിന്റെ മരണശേഷം മാർച്ചിൽ പുതിയ നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമേനി ഇതുവരെയും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഈ അസാന്നിധ്യം. എന്നാൽ സുരക്ഷാ ആശങ്കകൾ മൂലമാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, അലി ഖമേനിയുടെ മറ്റ് മൂന്ന് പുത്രന്മാരായ മസൂദ്, മുസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന പ്രാർഥനാചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, റവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി തുടങ്ങിയ പ്രമുഖ ഭരണാധികാരികളും ലക്ഷക്കണക്കിന് ജനങ്ങളും ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. 97 കാരനായ പ്രമുഖ ഷിയാ പണ്ഡിതൻ ആയത്തുള്ള ജാഫർ സുബ്ഹാനിയാണ് പ്രാർഥനകൾക്ക് നേതൃത്വം നൽകിയത്.

