ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവരുന്ന വിദേശവിരുദ്ധ അക്രമങ്ങൾക്കിടയിൽ രണ്ട് നൈജീരിയൻ സ്വദേശികൾ കൊല്ലപ്പെട്ടതായി നൈജീരിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂൺ 28 നായിരുന്നു രണ്ട് സംഭവങ്ങളും നടന്നത്. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയും നൈജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം വൻ പ്രതിസന്ധിയിലായിരിക്കുകയാണ്.
എമേക്ക ചാൾസ് ഇറോങ്ബു എന്ന നൈജീരിയൻ സ്വദേശി പ്രിട്ടോറിയയിൽ വച്ച് ക്രൂരമായ പൊലീസ് ചോദ്യം ചെയ്യലിനിരയായി കൊല്ലപ്പെടുകയായിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി. അതേദിവസം തന്നെ എമലാഹ്ലേനിയിൽ വച്ച് മൂസ യുനാന ജോ എന്ന നൈജീരിയൻ കടയുടമയെ അജ്ഞാതരായ അക്രമികൾ കുത്തിക്കൊല്ലുകയും ചെയ്തിരുന്നു. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ദക്ഷിണാഫ്രിക്കയിലെ വിദേശവിരുദ്ധ അക്രമങ്ങളെ ‘വർണ്ണവിവേചന ശൈലിയിലുള്ള പെരുമാറ്റം’ എന്ന് വിശേഷിപ്പിച്ച നൈജീരിയൻ വിദേശകാര്യ മന്ത്രാലയം, സ്ഥിതിഗതികൾ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് നൽകി.

